ബാബറിനും ഇമാമിനും സെഞ്ചുറി; റെക്കോർഡ് റൺമല താണ്ടി പാകിസ്താൻ
ഓസ്ട്രേലിയക്കെതിരെ പാകിസ്താന് റെക്കോർഡ് ജയം. ഏകദിന ചരിത്രത്തിലെ തന്നെ തങ്ങളുടെ റെക്കോർഡ് ചേസിങാണ് ഇന്നലെ ലാഹോറിൽ നടന്നത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 349 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ഓവർ ബാക്കിനിൽക്കെ പാകിസ്താൻ മറികടന്നു. ക്യാപ്റ്റൻ ബാബർ അസം 83 പന്തിൽ 114 റൺസ് നേടി ടോപ്പ് സ്കോററായപ്പോൾ ഇമാമുൽ ഹഖ് 106 റൺസെടുത്ത് പുറത്തായി. 104 റൺസെടുത്ത ബെൻ മക്ഡെർമോർട്ട് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. (babar azam pakistan australia)
ആദ്യ ഓവറിൽ തന്നെ ഫിഞ്ചിനെ (0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ട്രാവിസ് ഹെഡും ബെൻ മക്ഡർമോർട്ടും ചേർന്ന കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് കരുത്തായത്. 162 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ ഇവർ പങ്കാളികളായി. 89 റൺസെടുത്ത് ഹെഡ് പുറത്തായി. നാലാം നമ്പറിലെത്തിയ മാർനസ് ലബുഷെയ്നും തകർപ്പൻ ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ലബുഷെയ്ൻ മക്ഡർമോർട്ടിനൊപ്പം 74 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മക്ഡെർമോർട്ട് പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ 49 പന്തുകളിൽ 59 റൺസെടുത്ത ലബുഷെയ്നും മടങ്ങി. തുടർന്ന് അലക്സ് കാരി (5), കാമറൂൺ ഗ്രീൻ (5) എന്നിവർ വേഗം പുറത്തായി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുതിർത്ത മാർക്കസ് സ്റ്റോയിനിസ് (33 പന്തിൽ 49), ഷോൺ അബോട്ട് (16 പന്തിൽ 28) എന്നിവരാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
Read Also : വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക വീണു; ഫൈനലിൽ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ട് എതിരാളികൾ
മറുപടി ബാറ്റിംഗിൽ തകർപ്പൻ തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഫഖർ സമാനും ഇമാമുൽ ഹഖും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 118 റൺസ് പടുത്തുയർത്തി. സമാൻ (67) പുറത്തായതിനു പിന്നാലെയെത്തിയ ബാബർ അസം ടി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റിൽ അസമും ഇമാമും ചേർന്ന് 111 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 97 പന്തുകളിൽ 106 റൺസെടുത്ത് ഇമാം പുറത്തായതോടെ മുഹമ്മദ് റിസ്‌വാൻ ക്രീസിലെത്തി. മൂന്നാം വിക്കറ്റിൽ മുഹമ്മദ് റിസ്‌വാനെ കൂട്ടുപിടിച്ച് അസം 80 റൺസ് കൂട്ടിച്ചേർത്തു. ഗംഭീര ഫോമിലായിരുന്ന അസം 83 പന്തിൽ 114 റൺസ് നേടി പുറത്തായി. തുടർന്ന് 17 പന്തുകളിൽ 27 റൺസെടുത്ത ഖുഷ്ദിൽ ഷാ ആണ് പാകിസ്താനെ റെക്കോർഡ് വിജയത്തിലെത്തിച്ചത്.
Story Highlights: babar azam pakistan won australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here