തകർച്ചയിൽ നിന്ന് കരകയറ്റി രാഹുലും ഹൂഡയും; ലക്നൗവിന് ഭേദപ്പെട്ട സ്കോർ
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 170 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 169 റൺസ് നേടി. തുടക്കത്തിൽ തകർച്ച നേരിട്ട ലക്നൗവിനെ ലോകേഷ് രാഹുലും ദീപക് ഹൂഡയും ചേർന്നാണ് കരകയറ്റിയത്. 68 റൺസെടുത്ത രാഹുൽ ലക്നൗവിൻ്റെ ടോപ്പ് സ്കോററായി. ഹൂഡ 51 റൺസെടുത്തു. (lucknow giants sunrisers ipl)
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് മോശം തുടക്കമാണ് ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), എവിൻ ലൂയിസ് (1) എന്നിവർ വേഗം മടങ്ങി. ഇരുവരെയും വാഷിംഗ്ടൺ സുന്ദർ ആണ് പുറത്താക്കിയത്. ഡികോക്കിനെ വില്ല്യംസൺ പിടികൂടിയപ്പോൾ ലൂയിസ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. നാലാം നമ്പറിൽ മനീഷ് പാണ്ഡെ (11) നന്നായി തുടങ്ങിയെങ്കിലും റൊമേരിയോ ഷെപ്പേർഡിൻ്റെ പന്തിൽ മോശം ഷോട്ട് കളിച്ച് താരവും മടങ്ങി. മനീഷിനെ ഭുവനേശ്വർ പിടികൂടി.
Read Also : ഐപിഎൽ: ലക്നൗ ബാറ്റ് ചെയ്യും; ജേസൻ ഹോൾഡർ ടീമിൽ
5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിൽ തകർന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ദീപക് ഹൂഡ-ലോകേഷ് രാഹുൽ സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മെല്ലെ തുടങ്ങിയ ഇരുവരും ഉമ്രാൻ മാലിക്ക് എറിഞ്ഞ 10ആം ഓവറിൽ 20 റൺസടിച്ച് കളി വരുതിയിലാക്കി. 31 പന്തുകളിൽ ഫിഫ്റ്റി പൂർത്തിയാക്കിയതിനു പിന്നാലെ ഹൂഡ (51) മടങ്ങി. താരത്തെ റൊമാരിയോ ഷെപ്പേർഡിൻ്റെ പന്തിൽ രാഹുൽ ത്രിപാഠി കൈപ്പിടിയിലൊതുക്കി. തൊട്ടടുത്ത പന്തിൽ രാഹുൽ ഫിഫ്റ്റി തികച്ചു. 40 പന്തുകളിൽ നിന്നായിരുന്നു ലക്നൗ ക്യാപ്റ്റൻ്റെ അർധസെഞ്ചുറി. 19ആം ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ (68) നടരാജൻ വിക്കറ്റിനു മുന്നിൽ കുരുക്കി. നാലാം പന്തിൽ കൃണാൽ പാണ്ഡ്യ (6) കുറ്റി തെറിച്ച് മടങ്ങി. അവസാന പന്തിൽ ആയുഷ് ബദോനി (19) റണ്ണൗട്ടായി. ജേസൻ ഹോൾഡർ (8) പുറത്താവാതെ നിന്നു.
Story Highlights: lucknow super giants innings sunrisers hyderabad ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here