കെ.വി.തോമസിനെ പിന്തുണച്ച് എ.എ.റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കമന്റില്‍ ഉടനീളം വിമര്‍ശനവും പരിഹാസവും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി.തോമസിന്റെ പ്രഖ്യാപനം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്ന നിമിഷം തന്നെ കെ.വി.തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രഖ്യാപിക്കുമ്പോള്‍ തോമസ് മാഷ് വഴിയാധാരമാകില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇതോടെ കെ.വി.തോമസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ സജീവമാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീ ം എം.പിയും കെ.വി.തോമസിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.
‘എന്നെ തിരുത തോമായെന്നു വിളിച്ചു കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നു. അതെ, ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്.’വൈകാരികമായി കെ.വി.തോമസ് ഇന്നലെ പറഞ്ഞ വാക്കുകള്‍ ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോണ്‍ഗ്രസും ശീലമാക്കിയിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് എ.എ.റഹീം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കെ.വി.തോമസിനെ പിന്തുണച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഇടതു അനുഭാവികളില്‍ നിന്നുള്‍പ്പെടെ വലിയ എതിര്‍പ്പും വിമര്‍ശനവുമാണ് ഉയരുന്നത്.
‘തിരുത തോമ എന്ന് അങ്ങേരെ വിളിക്കുന്നത് നന്മുടെ പാര്‍ട്ടിക്കാര് തന്നെയായിരുന്നു. ഞാനടക്കം ഇപ്പൊ കോണ്‍ഗ്രസുകാരും, അത് മത്സ്യത്തൊഴിലാളി കുടുംബം ആയതുകൊണ്ടല്ല. തിരുത കെട്ടി ഡല്‍ഹിക്ക് കൊണ്ടോകുന്നത് കൊണ്ടാ, ഇതൊക്കെ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.. കോഴ മാണിയെ മാണി സര്‍ ആക്കിയത് പോലെ, തോമസ് മാഷ് ആക്കണേല്‍ ആക്കിക്കോ എന്നുള്‍പ്പെടെ ഇടതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എ.എ.റഹീമിന് കമന്റിലൂടെ മറുപടി നല്‍കി.
എ.എ.റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘എന്നെ തിരുതാ തോമായെന്നു വിളിച്ചു കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നു… അതെ, ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്.’ വൈകാരികമായി ശ്രീ കെ.വി.തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോണ്‍ഗ്രസ് ശീലമാക്കിയിരിക്കുന്നു. കേരളത്തിന്റെ സര്‍വ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’ എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചതും ഇതേ കോണ്‍ഗ്രസാണ്.
ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് ബോധം. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും വന്ന ഒരാള്‍ മീന്‍ പിടിക്കാന്‍ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു.
പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ…’തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ.വി.തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ.വി.തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന ഒരു സെമിനാറില്‍ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോള്‍, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കും.
Story Highlights: A A Rahim’s Facebook post in support of K V Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here