Advertisement

പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: ഇമ്രാന് ഖാന് മുന്നില്‍ ഇനി അവശേഷിക്കുന്ന സാധ്യതകള്‍ ഇവയെല്ലാമാണ്‌

April 12, 2022
Google News 2 minutes Read

അവിശ്വാസ പ്രമേയ നീക്കത്തിനൊടുവില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത് തന്നെ താഴെയിറക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്ക് എതിരായ സ്വാതന്ത്ര്യസമരം ആരംഭിച്ചുകഴിഞ്ഞെന്നാണ്. പാര്‍ലമെന്റിന് പകരം തെരുവില്‍ അടുത്ത രാഷ്ട്രീയ പോരാട്ടം നടത്താന്‍ മുന്‍ പ്രധാനമന്ത്രി കച്ചകെട്ടി ഇറങ്ങിയെന്നാണ് ഈ പ്രസ്താവന തെളിയിക്കുന്നതെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

ക്യാപ്റ്റന്‍ ഇമ്രാനൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐയുടെ 125 എംപിമാരും സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഇത് പിടിഐയെ സംബന്ധിച്ചും ഏറെ നിര്‍ണായകമായ ചരിത്രസന്ധിയാണ്. പാര്‍ലമെന്റിന് പുറത്ത് പുകയുന്ന ഇമ്രാന്‍ അനുകൂലികളുടെ രോഷത്തെ ഉപയോഗിച്ച് അടുത്ത തെരഞ്ഞെടുപ്പിനായി നിലമൊരുക്കാനാകും പിടിഐ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ സിന്ധ്, ബലൂചിസ്ഥാന്‍ ഗവര്‍ണര്‍മാരും രാജി പ്രഖ്യാപിച്ചിരുന്നു.

പെഷവാര്‍, കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും ഇമ്രാന്‍ അനുകൂലികള്‍ പ്രതിഷേധം തുടരുകയാണ്. സൈന്യത്തിനെതിരെയുള്ള പ്രസ്താവനകളാണ് ഇമ്രാന്റെ കസേര നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് ഇമ്രാന്‍ അനുകൂലികള്‍ പറയുന്നത്. എങ്കിലും രാഷ്ട്രീയ അധികാര നിര്‍ണയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് സൈന്യം.

Read Also : ‘ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാന്‍ ഒരുമിച്ച് പോരാടാം’; ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് മോദി

പുതിയ ഭരണകൂടത്തിനും സൈന്യത്തിനുമെതിരായി ജനവികാരം ഉയര്‍ന്നുവരുന്ന ഈ സാഹചര്യത്തെ മുതലെടുക്കാനും മുഴുവന്‍ പോരാട്ടവും റോഡിലിറക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഇമ്രാന്‍ ഖാന്‍ പദ്ധതിയിടുന്നുണ്ട്.

13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികള്‍ക്കൊടുവില്‍ ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാന്‍ സര്‍ക്കാരിനെ പുറത്താക്കിയത്. ഭരണകക്ഷി അംഗങ്ങള്‍ ബഹിഷ്‌കരിച്ച വോട്ടെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയില്‍ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. സഭയില്‍ ഇമ്രാന്‍ ഖാന്‍ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്.

Story Highlights: what imran khan plans to do next

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here