പ്രിയപ്പെട്ട “ചങ്കിന്” വിട; സ്വിഫ്റ്റിനായി വഴിമാറി കെഎസ്ആർടിസി…
കെഎസ്ആർടിസി സ്വിഫ്റ്റ് നിരത്തിലിറങ്ങി. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അതിനായി വഴിമാറി കൊടുത്ത കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’ ചങ്ങനാശേരി–വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് ജീവനക്കാരുടെ വികാരനിർഭരമായ വിടവാങ്ങൽ ആണ്. മറ്റൊരു ബസിനും ലഭിക്കാത്ത യാത്രയയപ്പാണ് ഈ ബസിന് ലഭിച്ചിരിക്കുന്നത്. ബസിന് മേൽ തലവെച്ച് കരയുന്ന ഡ്രൈവറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പാലക്കാട് മുതൽ ബസ് ഓടിക്കുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നു, കണ്ടക്ടർ ചങ്ങനാശേരി ഡിപ്പോയിലെ ബിനോ മോൻ എന്നിവരുടെ യാത്രപറച്ചിൽ ചിത്രങ്ങളാണ് വൈറലായത്.
യാത്രക്കാരുടെ പ്രിയപ്പെട്ട ബസ് ആയിരുന്നു ഇത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് ചങ്ങനാശേരിയിൽ നിന്നാണു ബസ് പുറപ്പെട്ടിരുന്നത്. 1999 ലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. സമൂഹമാധ്യമ കൂട്ടായ്മകളും ബസ് ജീവനക്കാരും തുടങ്ങി ഒട്ടേറെ ആരാധകർ ഈ ബസിനുണ്ട്. കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണമെന്ന അഭിപ്രായം തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും ചങ്ങനാശ്ശേരിയിൽ നിന്ന് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
കെ–സ്വിഫ്റ്റ് സർവീസ് തുടങ്ങുന്നതോടെ സൂപ്പർ എക്സ്പ്രസ് ഓട്ടം നിർത്തും. പ്രതിദിനം അര ലക്ഷം രൂപയിൽ അധികം വരുമാനം ലഭിക്കുന്ന സർവീസാണിത്. നാല് വർഷമായി ഈ റൂട്ടിൽ ജോലി ചെയ്തു. ഇത്രയും കാലം ഒരേ റൂട്ടിൽ. കണ്ടുമുട്ടിയത് നിരവധി ആളുകളെ, നിരവധി സൗഹൃദങ്ങൾ, ബന്ധങ്ങൾ. ഈ റൂട്ടിൽ സർവീസ് നിർത്തുമ്പോൾ വളരെയധികം വിഷമം ഉണ്ടെന്ന് ഡ്രൈവർ പറയുന്നു.
Read Also : ബഹിരാകാശ നിലയത്തിൽ ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിർമിക്കാമെന്ന് ഗവേഷകർ
ഈ ബസിന് ഓരോ വിഷമഘട്ടത്തിലും സഹായിക്കാൻ ആളുകൾ എത്തിയിരുന്നു. ബോർഡ്, സൈഡ് കർട്ടൻ, എൽഇഡി ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങി സ്വന്തം വാഹനത്തിലേക്കെന്ന പോലെ ആളുകൾ ഈ ബസിന് വേണ്ട സൗകര്യങ്ങൾ ചെയ്തു. ഏറെ വിഷമത്തോടെ തന്നെയാണ് ബസ് ജീവനക്കാരും ആളുകളും ഈ ബസിന് വിട നൽകുന്നത്.
Story Highlights: KSRTC bus driver crying viral photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here