സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് പ്രതികാര നടപടി; കെഎസ്ഇബി മാനേജ്‌മെന്റിനെതിരെ ആനത്തലവട്ടം ആനന്ദന്‍

കെഎസ്ഇബി പ്രശ്‌നത്തില്‍ മാനേജ്‌മെന്റിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ഇബിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണ്. ട്വന്റിഫോര്‍ എന്‍കൗണ്ടറിലാണ് സിഐടിയു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.
‘കെഎസ്ഇബിയില്‍ നടക്കുന്ന സമരം മുന്നണിക്ക് നേരെയുള്ള സമരമല്ല. മന്ത്രി ഏത് പാര്‍ട്ടിയിലാണെന്ന് നോക്കിയല്ല തൊഴിലാളി സമരം. അത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല. ഇവിടെ ഒരു മന്ത്രിയെയും കുറ്റപ്പെടുത്തുന്നില്ല. ആ വ്യാഖ്യാനവും തെറ്റാണ്. സിഐടിയു നിലപാട് നേരത്തെ എളമരം കരീം വ്യക്തമാക്കിയതാണ്. സമരത്തെ പെരുപ്പിച്ച കാണിച്ച്, സിഐടിയു സര്‍ക്കാരിന് എതിരാണെന്ന് ചിത്രീകരിക്കുന്നത് തെറ്റായ നടപടിയാണ്’. ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
അതേസമയം വൈദ്യുതി ബോര്‍ഡിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രശ്‌നങ്ങള്‍ നീണ്ടുപോയാല്‍ കെഎസ്ഇബിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. മാനേജ്‌മെന്റോ യൂണിയനോ ആവശ്യപ്പെട്ടാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച ഔദ്യോഗിക ചര്‍ച്ചയില്ലെന്നും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : കെഎസ്ഇബി ചര്‍ച്ച പരാജയം; ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
കെഎസ്ഇബി സമരം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായേക്കും. സിപിഐഎം നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയതോടെയാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തെളിയുന്നത്. സ്ഥലംമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നിലപാട്.
Story Highlights: anathalavattom anandan against kseb management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here