കരാറുകാരന്റെ ആത്മഹത്യ; ഈശ്വരപ്പ ഇന്ന് രാജി കത്ത് കൈമാറും; അറസ്റ്റുണ്ടാകുന്നത് വരെ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്

കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജി കത്ത് നല്‍കും. വൈകിട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കാണ് കത്ത് നല്‍കുക. രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട്, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.
സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കൈയില്‍ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
Read Also : സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമർശം
സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്തോഷിന്റെ ബന്ധുക്കളും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും. കമ്മീഷന്‍ മാഫിയയ്‌ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
Story Highlights: eshwarappa will submitt resignation letter today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here