സ്‌കൂളുകളില്‍ നടന്ന ആക്രമണം അംഗീകരിക്കാനാകില്ല; അഫ്ഗാനിലെ സ്‌ഫോടന പരമ്പരയെ ശക്തമായി അപലപിച്ച് യു എന്‍
അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്ന വന്‍ സ്‌ഫോടന പരമ്പരയെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. നാല്‍പത് വര്‍ഷം നീണ്ട സംഘര്‍ഷങ്ങളാല്‍ അഫ്ഗാന്‍ ജനത ഒരുപാട് യാതനകള്‍ അനുഭവിച്ചതാണെന്നും കുട്ടികള്‍ക്ക് ഇനിയെങ്കിലും സമാധാനത്തോടെ പഠിക്കാനും വളരാനുമുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും യുഎന്‍ പ്രതിനിധി റമിസ് അലാക്ബറോവ് പറഞ്ഞു. സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും അക്രമം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. (UN condemns blasts targeting schools in Kabul)
അക്രമത്തില്‍ യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ ( ഉനാമ) കടുത്ത ആശങ്ക രേഖപ്പെടുത്തി. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
സ്‌ഫോടനത്തില്‍ കുട്ടകളടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ സ്‌കൂളിന് സമീപം മൂന്നിടത്താണ് തുടര്‍ച്ചയായി സ്‌ഫോടനം നടന്നത്. ട്യൂഷന്‍ സെന്ററിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂന്ന് സ്‌ഫോടനങ്ങളാണ് പ്രദേശത്ത് തുടര്‍ച്ചയായി നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.അബ്ദുള്‍ റഹീം ഷഹീദ് ഹൈസ്‌കൂളും മുംതാസ് എജ്യുക്കേഷണല്‍ സെന്ററും ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളില്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 മെയില്‍ പ്രദേശത്തെ സയ്യിദ് അല്‍ശുഹാദ ഗേള്‍സ് സ്‌കൂളില്‍ നടന്ന ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Story Highlights: UN condemns blasts targeting schools in Kabul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here