കുട്ടിക്കളിയല്ല ഈ ഒപ്പിടൽ; അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് അഞ്ചുവയസുകാരൻ…

കുട്ടികൾ വ്യത്യസ്തരാണ്. അവരുടെ കഴിവുകളും വ്യത്യസ്തമാണ്. അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിടുന്ന ഒരു അഞ്ചു വയസുകാരനെയാണ് പരിചയപ്പെടുന്നത്. ഓട്ടിസം ബാധിതനായ ഈ അഞ്ചു വയസുകാരൻ ആളുകൾക്കിടയിൽ ചർച്ചയാകുകയാണ്. സ്വന്തം പേര് പോലും കൃത്യമായി എഴുതാൻ അറിയാത്ത പ്രായത്തിൽ അവൻ അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിടുകയാണ്. എങ്ങനെയെന്നല്ലേ? ഈ ചോദ്യം തന്നെയാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.
സെബാസ്റ്റ്യൻ എന്നാണ് ഈ അഞ്ചുവയസുകാരന്റെ പേര്. ഓട്ടിസം ബാധിതനാണ്. അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് മുതൽ ഇന്നുവരെയുള്ള എല്ലാ പ്രസിഡന്റുമാരുടെയും ഒപ്പുകൾ അവന് മനഃപാഠമാണ്. ചോക്കുകൾ ഉപയോഗിച്ച് വളരെ അനായാസം ഈ ബാലൻ ഇവരുടെ ഒപ്പുകൾ ഇടുന്നത്. ഒപ്പിടുന്നതിനോടൊപ്പം തന്നെ കാരിക്കേച്ചറുകളും വരയ്ക്കും. ആരുടെ ഒപ്പിടാനാണോ തീരുമാനിച്ചത് ആദ്യം അവരുടെ കാരിക്കേച്ചർ വരയ്ക്കും പിന്നീട് അവരുടെ പേരുകൾ എഴുതി ഒപ്പം വരച്ച പ്രസിഡന്റിന്റെ ഒപ്പും നൽകും.
മുമ്പും സെബാസ്റ്റ്യൻ വാർത്തകളിൽ ഇടം നേടിയിരുന്നു. പല ഫോണ്ടുകളിൽ എഴുതിയാണ് അന്ന് ഈ അഞ്ചുവയസുകാരൻ ആരാധകരെ സ്വന്തമാക്കിയത്. പ്രത്യേക പരിഗണന ലഭിക്കേണ്ട ഈ വയസിൽ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഈ കുഞ്ഞുങ്ങളെ അഭിനന്ദിച്ചേ മതിയാകു. ഈ പ്രായത്തിലെ അവന്റെ ഈ മിടുക്കിനെ അഭിനന്ദിക്കുകയാണ് ആളുകൾ. ചോക്ക് കൊണ്ട് തറയിൽ വളരെ വേഗത്തിലെഴുതുന്ന ശീലവും സെബാസ്റ്റ്യനുണ്ട്.
ഹൈപ്പർലെക്സിയ എന്ന അവസ്ഥയിലൂടെയാണ് ഈ അഞ്ചുവയസുകാരൻ കടന്നുപോകുന്നത്. ഈ അവസ്ഥയുള്ളവർക്ക് അക്ഷരങ്ങളോടും അക്കങ്ങളോടും അതിശയകരമായ ആകർഷണമാണ് ഉണ്ടാവുക. ഇങ്ങനെയുള്ള കുട്ടികൾ സമപ്രായക്കാരായ കുഞ്ഞുങ്ങളെക്കാൾ കൂടുതൽ വായിക്കുകയും എഴുതുകയും ചെയ്യും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം കുട്ടികൾ വായനാശീലം തുടങ്ങിയിട്ടുണ്ടാകും. തന്റെ ഈ അവസ്ഥ വളരെ നന്നായി തന്നെയാണ് സെബാസ്റ്റ്യൻ ഉപയോഗിക്കുന്നത്.
ലിറ്റിൽ ഐൻസ്റ്റീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ കഴിവുകളും മറ്റും ഈ ബാലൻ ആളുകളിലേക്ക് എത്തിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ഈ മിടുക്കന്റെ വിഡിയോകൾ വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ മാറ്റി നിർത്തുകയല്ല. അവരെ നമ്മോടൊപ്പം ചേർത്തുനിർത്തുകയാണ് വേണ്ടത്. അവർക്ക് ചെയ്യാനായി നിരവധി കാര്യങ്ങളുണ്ട്.
Story Highlights: Five year old sebastian autistic kid signs signatures of American presidents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here