സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം
തിരുവനന്തപുരത്ത് സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്.
സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിൽവർ ലൈൻ കല്ലുകൾ പിഴുതുമാറ്റി. പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ തന്നെ ഇവിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ഇവിടെ കല്ല് സ്ഥാപിച്ചത്. ആ സർവേക്കല്ലാണ് ഇപ്പോൾ പിഴുതുമാറ്റിയിരിക്കുന്നത്.
പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ല എന്ന് കെ സുധാകരൻ പറഞ്ഞു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: silver line police atrocity investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here