‘യാത്ര’യുടെ തിരക്കഥയെഴുതിയ ജോണ്‍ പോളിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി…

മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും നിർണായക സിനിമകളിലൊന്നായ യാത്രയുടെ കഥയെഴുതിയ ജോൺ പോളിനെ അവസാനമായി കാണാൻ മമ്മൂട്ടി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി. മലയാള സിനിമയ്ക്ക് ജോൺ പോൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതവും സങ്കടകരവുമാണെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സിനിമകളുടെ തിരക്കഥകൾ എഴുതിയത് ജോൺ പോളാണ്.
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, അസ്ത്രം, അവിടത്തെപ്പോലെ ഇവിടയും, അതിരാത്രം, ഇനിയും കഥ തുടരും, ഒന്നാണ് നമ്മൾ തുടങ്ങി മമ്മൂട്ടി അഭിനയിച്ച നിരവധി സിനിമകളുടെ തിരക്കഥ ജോൺ പോളിന്റെ വകയായിരുന്നു. മമ്മൂട്ടിയുടെ അഭിനയമികവിനെപ്പറ്റി ജോൺ പോൺ പല തവണ പരാമർശിച്ചിട്ടുണ്ട്. ‘സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്നാണ് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല’. ഇങ്ങനെ പോകുന്നു മമ്മൂട്ടിയെപ്പറ്റിയുള്ള ജോൺ പോളിന്റെ വാക്കുകൾ.
Read Also : ‘അദ്ദേഹത്തോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല’; ജോൺ പോളിനെ കുറിച്ച് മധുപാൽ
മലയാളികൾക്ക് എക്കാലവും ഓർത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങൾ നൽകിയ എഴുത്തുകാരനാണ് ജോൺ പോൾ. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങൾ. അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോൺ പോളിന്റെ ചലച്ചിത്രങ്ങൾ. 1980 ൽ പുറത്തിറങ്ങിയ ചാമരം മുതൽ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങൾ. മലയാള ചലച്ചിത്രത്തിന്റെ വളർച്ചയുടെ സവിശേഷ ഘട്ടത്തിൽ അതിനൊപ്പം ഋതുപ്പകർച്ചകൾ നേടിയ ജീവിതമാകുന്നു ജോൺപോളിന്റേത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകൾക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം. എന്നാൽ ചലച്ചിത്ര മേഖലയിലെ പതിവുവഴികൾ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാൻ മെനക്കെടാതെ മാറിനിൽക്കാൻ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യൻ. ഒരു കാലത്ത് വർഷത്തിൽ 14 തിരക്കഥകൾ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്ക് സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരൻ.
Story Highlights: Mammootty came to see John Paul for the last time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here