കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം പുറത്തുവിട്ട് യുക്രൈൻ

യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കണക്ക് പുറത്തുവിട്ട് യുക്രൈൻ. റഷ്യയുടെ 21,200 സൈനികരെ വധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക ഉപകരണങ്ങളുടെ കാര്യത്തിലും റഷ്യയ്ക്കുണ്ടായത് കനത്ത നഷ്ടമാണെന്നും യുക്രൈൻ അവകാശപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളിൽ പിടിച്ചെടുത്തെന്ന വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കണക്ക് പുറത്തുവിട്ടത്.
2,162 കവചിത വാഹനങ്ങൾ, 176 വിമാനങ്ങൾ, 153 ഹെലികോപ്റ്ററുകൾ എന്നിവ റഷ്യയ്ക്ക് നഷ്ടമായി. കൂടാതെ റഷ്യയുടെ 838 ടാങ്കുകൾ, 1,523 മറ്റ് വാഹനങ്ങളും യുക്രൈൻ തകർത്തു. യുഎവികൾ, ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ(എസ്ആർബിഎം) സംവിധാനങ്ങൾ, റഷ്യയുടെ കരിങ്കടൽ കപ്പലായ മോസ്‌കവ എന്നിവയും തകർത്തതായി യുക്രൈൻ എംഎഫ്എ അറിയിച്ചു. അതേസമയം മരിയുപോളിൽ കണ്ടെത്തിയ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
മക്സർ ടെക്നോളജീസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. മരിയുപോളിൽ നിന്ന് റഷ്യൻ പട്ടാളം ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്കരിക്കുന്നതായി മരിയുപോൾ മേയർ വദിം ബൊയ്ചെങ്കോ ആരോപിച്ചു. 1941 ൽ നാത്‍സികൾ യുക്രൈനിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബി യാറിൽ സംസ്കരിച്ചതിനോട് ഇതിനെ അദ്ദേഹം താരതമ്യപ്പെടുത്തി.
Story Highlights: Ukraine reveals how many Russian soldiers killed in war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here