പൊലീസിന്റേത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടെന്ന് ബിന്ദുകൃഷ്ണ
മലപ്പുറത്ത് പെൺകുട്ടികൾ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ പൊലീസിന്റേത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണെന്നും പ്രതിക്കെതിരെ നിസാര വകുപ്പ് ചുമത്തിയ നടപടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ട്വന്റിഫോറിനോട് പറഞ്ഞു. പുറത്തു വരുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നവയാണ്. പെൺകുട്ടികൾക്ക് പൊലീസ് എന്ത് സുരക്ഷയാണ് ഒരുക്കുന്നതെന്നും അവർ ചോദിച്ചു.
മർദനത്തിനിരയായ പെൺകുട്ടികൾ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സി.ഐ പറഞ്ഞു. കേസെടുത്തത് പെൺകുട്ടികൾ അന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. യുവതികൾ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്ന് പറഞ്ഞിരുന്നില്ല. വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും വീണ്ടും അന്വേഷണം നടത്തുമെന്നും സി.ഐ വ്യക്തമാക്കി.
Read Also : ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി
ദുർബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സി എച്ച് ഇബ്രാഹിം ഷെബീർ. സംഭവത്തിൽ പ്രതികരിക്കാതെ പരാതി നൽകുകയായിരുന്നു വേണ്ടതെന്ന് തേഞ്ഞിപ്പാലം പൊലീസ് ഉപദേശിച്ചെന്നും പെൺകുട്ടികൾ പറയുന്നു. പറഞ്ഞ് തീർക്കാമെന്ന തരത്തിലായിരുന്നു പൊലീസിന്റെ ഇടപെടലെന്നാണ് പരാതി.
മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് സഹോദരികളെ യുവാവ് ക്രൂരമായി മർദിച്ചത്. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്. മർദനമേറ്റതിൽ ഒരു പെൺകുട്ടി കഴുത്തിന് അസുഖം ബാധിച്ചയാളാണ്.
Story Highlights: Malappuram incident; Bindukrishna against the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here