മലപ്പുറത്ത് സഹോദരിമാരെ മർദ്ദിച്ച സംഭവം; യുവതികളുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കരിങ്കലത്താണി സ്വദേശനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴിയാണ് പൊലീസ് വീട്ടിൽ എത്തി രേഖപ്പെടുത്തുക. സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തേഞ്ഞിപ്പാലം പൊലീസ് ഇന്ന് വീണ്ടും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ ആവശ്യം. ഇതു സംബന്ധിച്ച് യുവതികൾ വനിതാ കമ്മീഷനിലും പൊലീസ് വീഴ്ചകൾ ചൂണ്ടിക്കാണ്ടി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീർക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മനപൂർവ്വം ദൃശ്യങ്ങൾ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടികൾക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് തിരൂരങ്ങാടി ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
Story Highlights: malappuram police statement women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here