ചൈനയിൽ കൊവിഡ് ബാധ വർധിക്കുന്നു; നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ജനം

ചൈനയിൽ കൊവിഡ് ബാധ വർധിക്കുന്നു. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്‌ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്‌ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.
വൈകുന്നേരങ്ങളിൽ പാത്രം കൊട്ടിയാണ് ലോക്ക്ഡൗണിനെതിരെയുള്ള ജനക്കൂട്ടത്തിൻ്റെ പ്രതിഷേധം. അവശ്യ വസ്തുക്കൾ ലഭിക്കാതെ ജനം ഏറെ പരിഭ്രാന്തിയിലാണ്. ഇത്തരം പ്രതിഷേധങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നഗരപ്രാന്ത പ്രദേശങ്ങളിൽ സ്കൂളുകളിലും വിനോദ സഞ്ചാര സംഘങ്ങളിലും വീടുകളും കേന്ദ്രീകരിച്ചാണ് ലക്ഷണങ്ങളില്ലാതെ രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ വ്യാപക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സാഹചര്യം ചർച്ച ചെയ്യുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബീജിംഗ് ഘടകവും സിറ്റി മേയറും ഉന്നത ഉദോയഗസ്ഥരും രണ്ട് തവണ യോഗം ചേർന്നു. പരിശോധനയും വാക്സിൻ വിതരണവും കൂട്ടുന്നതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും കൊണ്ട് വരാനാണ് നീക്കം. വൈറസ് സ്ഥിരീകിച്ച സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാൽക്കണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം. ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും ഭരണകൂടം നൽകിയിരുന്നു.
Story Highlights: covid cases increas china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here