ഞാൻ ഹാപ്പിയാണ്, യാത്രക്കാർ ഡബിൾ ഹാപ്പി; ചൂടിനെ ചെറുക്കാൻ ഓട്ടോയിൽ ഒരുക്കിയത് ഗാർഡൻ…
കൊടുംചൂടാണ് ഈ വർഷം അനുഭവപ്പെട്ടത്. ചൂടിനെ അതിജീവിക്കാൻ പല വഴികളും നമ്മൾ തേടുന്നുണ്ട്. ഈ ചൂടിൽ നിന്ന് രക്ഷനേടാൻ വ്യത്യസ്തമായ ആശയമാണ് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവറായ മഹേന്ദ്ര കുമാര്‍ പിന്തുടർന്നത്. സാധാരണയായി നമ്മൾ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുക, പരമാവധി ഉച്ച സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക ഇങ്ങനെയല്ലാമാണ് ചെയ്യാറ്. എന്നാൽ മഹേന്ദ്ര കുമാറിന്റെ ആശയം കുറച്ച് വ്യത്യസ്തമായിരുന്നു. തന്റെ ഓട്ടോറിക്ഷയുടെ റൂഫിൽ ഉദ്യാനം ഒരുക്കിയാണ് അദ്ദേഹം ചൂടിനെ പ്രതിരോധിക്കാനുള്ള വഴി തേടിയത്.
ഈ വിദ്യ മഹേന്ദ്രകുമാറിന് മാത്രമല്ല തന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാർക്കും ഈ കൊടും ചൂടിൽ നിന്ന് ആശ്വാസം നൽകും. എന്തുതന്നെയാണെങ്കിലും ഈ നവീന ആശയം ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പച്ചക്കറികളും ഔഷധ ചെടികളും മറ്റു ചെടികളും ഉൾപ്പെടെ ഇരുപതോളം ചെടികളാണ് ഓട്ടോറിക്ഷയിൽ മഹേന്ദ്ര കുമാർ വളർത്തിയത്. ഇപ്പോൾ ആളുകൾ ഈ ഓട്ടോയെ വിളിക്കുന്നതും അങ്ങനെ തന്നെയാണ് “സഞ്ചരിക്കുന്ന ഗാർഡൻ”.
എങ്ങനെയാണ് ഇത് ഒരുക്കിയത് എന്നാണ് ആളുകളുടെ ചോദ്യം. എന്നാൽ വാഹനത്തിന്റെ റൂഫിന് യാതൊരു വിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിലാണ് ഓട്ടോയിൽ ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ആദ്യം ഒരു പായ വിരിച്ച് അതിന് മുകളില്‍ ഒരു ചാക്കിട്ട് അതില്‍ മണ്ണിട്ട ശേഷമാണ് വിത്തുകൾ പാകിയത്. എല്ലാ ദിവസവും രണ്ട് തവണയെങ്കിലും ഈ ചെടികൾക്ക് വെള്ളം നനയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഈ ചെടിക്കൂട്ടത്തിൽ തന്നെ ചീര, തക്കാളി തുടങ്ങിയവയും മുളപ്പിച്ചിട്ടുണ്ട്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
മഹേന്ദ്ര കുമാറിന്റെ ഓട്ടോയും ഈ ആശയവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. രണ്ട് വർഷം മുമ്പാണ് ഇങ്ങനെയൊരു ആശയം മനസിലുദിച്ചത്. കൊടും ചൂടിൽ നിന്ന് ഒരു ആശ്വാസവും യാത്രയ്ക്കാർക്ക് തണലാകുമെന്നും മുന്നിൽ കണ്ടു തന്നെയാണ് മഹേന്ദ്രകുമാർ ഇങ്ങനെയൊരു വിദ്യ നടപ്പാക്കിയത്. ഇത് നാച്ചുറൽ എ.സി എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാരും ഇപ്പോൾ സന്തുഷ്ടരാണ്. പലരും യാത്ര തീരുമ്പോൾ 10-20 രൂപ അധികം നല്‍കാറുണ്ടെന്നും മഹേന്ദ്ര കുമാർ പറയുന്നു. ഇപ്പോൾ ഈ ഓട്ടോക്കാരെന്റെയും ഓട്ടോറിക്ഷയുടെ കൂടെ ഫോട്ടോ എടുക്കാൻ വരെ ആളുകൾ തേടിയെത്താറുണ്ട്.
Story Highlights: Delhi Auto Driver Creates Vegetable Garden On Roof
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here