ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം; കർദിനാൾ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ കർദിനാൾ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാപിത താൽപ്പര്യക്കാരുടെ പ്രചാരണങ്ങൾക്ക് യഥാർത്ഥ വസ്തുതയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ സിറോ മലബാർ സഭ ഇടപെടേണ്ട കാര്യമില്ലെന്നും അവർ വിശദീകരിക്കുന്നു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നും രമേശ് പേരടി പരിഹസിച്ചു. നടിയെ ആക്രമിച്ച കേസ് പൊതുസമൂഹത്തിലേക്കെത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പി.ടി. തോമസെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന ആരോപണം അർത്ഥശൂന്യമാണ്. ഏതിലെങ്കിലും മുൻകാല തെരഞ്ഞെടുപ്പുകളിൽ സഭയുടെ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു.
Read Also : ജസ്റ്റിസ് കുര്യന്‍ ജോസഫിന് നന്ദി അറിയിച്ച് നിമിഷപ്രിയയുടെ അമ്മ
ജോ ജോസഫ് ജനങ്ങളുടെ സ്ഥാനാർത്ഥിയാണ്. ജനം തെരഞ്ഞെടുക്കുന്നവരെ എൽഡിഎഫ് നിർത്തും, സഭാ സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കാറില്ല. സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വിജയിക്കാനാണെന്നും, ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ടെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തെ സില്‍വര്‍ലൈന്‍ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. സിപിഐഎം മുന്നോട്ട് വെക്കുന്ന കപടമതേതരത്വം തുറന്നു കാട്ടുന്നതാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിപിഐഎമ്മിന്റെ മതേതരത്വ നിലപാട് ഇരട്ടതാപ്പാണ്. മതേതരത്വം പ്രസംഗിച്ചു നടക്കുന്ന സിപിഐഎം എന്ത് മാനദണ്ഡത്തിലാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി. മുരളീധരന്‍ ചോദിച്ചു.
Story Highlights: Syro Malabar Church denies involvement in Joe Joseph’s candidature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here