തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബി.ജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാവോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വികസന മുദ്യാവാക്യമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പറഞ്ഞു. സിൽവർ ലൈൻ തൃക്കാക്കരയിൽ ചർച്ചയാവും. കേരള സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും മോദി സർക്കാരിന്റെ നയങ്ങളുമാവും ഇവിടെ ചർച്ച ചെയ്യപ്പെടുകയെന്നും എൻഡിഎ സ്ഥാനാർത്ഥി വ്യക്തമാക്കി.
മോദി സർക്കാരിന്റെ നയങ്ങൾ തൃക്കാക്കരയിൽ ചർച്ചയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തേ പ്രതികരിച്ചിരുന്നു. എഎൻ രാധാകൃഷ്ണൻ ജനങ്ങൾക്ക് അറിയാവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. മതഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സിപിഐഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്.
Read Also : തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ; ഔദ്യോഗിക പ്രഖ്യാപനം വന്നു
ക്രൈസ്തവ, ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുന്ന ഭതഭീകരവാദികളോട് ഇടതിനും വലതിനും മൃദുസമീപനമാണുള്ളത്. മതഭീകര ശക്തികളെ വോട്ട്ബാങ്കിനുവേണ്ടി പ്രീണിപ്പിക്കുന്ന ഇവരുടെ നിലപാട് തൃക്കാക്കരക്കാർ തിരിച്ചറിയും. ക്രൈസ്തവസഭകൾ ഭീകരവാദ ശക്തികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന സമീപനം കൈക്കൊള്ളുന്നത് ആശ്വാസകരമാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് ആദ്യം മുതലേ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്. മലപ്പുറത്ത് സാധാരണഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: love jihad will be discussed in Thrikkakara BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here