എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമെന്ന് മുസ്ലിംലീഗ്

എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ. യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്.
മലപ്പുറത്ത് സാധാരണഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്; എംപി സ്ഥാനം രാജിവയ്ക്കും
കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്.
എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും സതീശൻ വ്യക്തമാക്കി.
Story Highlights: UDF will win in Thrikkakara Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here