തൃക്കാക്കരയിലേക്ക് പിസി ജോർജിനെ ക്ഷണിക്കും; എ എൻ രാധാകൃഷ്ണൻ
പിസി ജോർജിനെ തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് ക്ഷണിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ. പിസി ജോർജ് തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബിജെപിക്ക് ഗുണം ചെയ്യും. എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ജെപി നദ്ദയുമായി പിസി ജോർജ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. താമരശേരി രൂപതാ ആർച്ച് ബിഷപ്പ് ഈഞ്ചനാനി പിതാവുമായി ജെപി നദ്ദ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ.
Read Also : വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്‍റി ട്വന്‍റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്‍റി ട്വന്‍റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരംഗത്തില്ലാത്തതിനാൽ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താത്തത്. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടമാവും ഇത്തവണ നടക്കുക.
ആംആദ്മി അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
Story Highlights: PC George to be invited to Thrikkakara; AN Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here