കോച്ച് രവി സിംഗിന് ലിതാരയോട് പ്രതികാരമനോഭാവം; സുഹൃത്ത് ട്വന്റിഫോറിനോട്

ലിതാരയുടെ മരണത്തിന് കാരണം കോച്ച് രവി സിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്വരാഗ്. ലിതാര മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വിളിച്ചിരുന്നതായി സ്വരാഗ് ട്വന്റിഫോറിനോട് പറഞ്ഞു. ഏപ്രിൽ 25 ന് വിഷമത്തിലായിരുന്നു ലിതാര. കോച്ചിനെ കണ്ട ശേഷം തന്നോടും ദേഷ്യപ്പെട്ടു. അത്രയും അസ്വസ്ഥയായി ലിതാരയെ കണ്ടിട്ടില്ല. കോച്ച് രവി സിംഗിന് ലിതാരയോട് പ്രതികാരമനോഭാവമാണ്. പ്രാക്ടീസിന് പോയിട്ടും കോച്ച് രവി സിംഗ് ലിതാരയ്‌ക്കെതിരെ റിപ്പോർട്ട് ചെയ്തു. സീനിയർ ഡി എഫ് എം ലിതാരയെ വിളിച്ച് താക്കീത് ചെയ്‌തെന്ന് സ്വരാഗ് വ്യക്തമാക്കി.
കൊൽക്കത്തയിൽ വച്ച് മോശമായി പെരുമാറിയ കോച്ചിനെ ലിതാര തല്ലിയിരുന്നു. രവി സിംഗ് ട്രാൻസ്‌ഫർ തടയുമോയെന്ന് ലിതാര ഭയപ്പെട്ടിരുന്നു. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്ത് സ്വരാഗ് ട്വന്റിഫോറിനോട് പറഞ്ഞു.
ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ റീ പോസ്റ്റ്‌മോർട്ടം നടക്കാൻ സാധ്യതയേറുകയാണ്. പോസ്റ്റ്‌മോർട്ടത്തിൽ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവർ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏപ്രിൽ 27നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്റെ പരാതിയിൽ രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. പിന്നീട് ട്വൻ്റിഫോറിൻ്റെ പ്രത്യേക റിപ്പോർട്ടുകളെ തുടർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
Read Also: ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത
ലിതാരയുടെ മരണത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. റെയിൽവേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസിൽ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയിൽവേ മുഖ്യ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Friend Response lithara death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here