ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.
റഷ്യ-യുക്രൈൻ യുദ്ധം മൂലം ഗോതമ്പിന്റെ രാജ്യാന്തര വിലയിൽ 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചു. ഡിമാൻഡ് വർധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെയും മൈദയുടെയും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ധാന്യ വില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം.
Story Highlights: India prohibits wheat export
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here