ഷഹാനയുടെ ഭർത്താവ് കഞ്ചാവ് വില്പനക്കാരനും എംഡിഎംഎയ്ക്ക് അടിമയും

മരിച്ച ഷഹാനയുടെ ഭർത്താവ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് എസിപി കെ സുദർശനൻ. എംഡിഎമ്മും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വില്പനക്കാരനുമാണ് സജാദ്. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നുമാണ് ഷഹാനയുടെ ഉമ്മ വ്യക്തമാക്കുന്നത്. കൂടുതൽ സ്വർണം നൽകിയില്ലെങ്കിൽ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്നും ഉമ്മ ആരോപിക്കുന്നു.
അല്പം മുമ്പാണ് പ്രതിയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട്ടിലെത്തുമ്പോൾ ഷഹാന തൂങ്ങിനിൽക്കുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഖത്തറിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഷഹാനയെ വിവാഹം ചെയ്തത്. രണ്ടാഴ്ച്ച മുമ്പ് ഒരു സിനിമയുടെ പ്രതിഫലമായി കിട്ടിയ പണം ഉമ്മയ്ക്ക് കൊടുക്കണമെന്ന് ഷഹാന സജാദിനോട് പറഞ്ഞിരുന്നു. ഈ തുക തനിക്ക് വേണമെന്ന് പറഞ്ഞ് വലിയ വഴക്കുണ്ടായിരുന്നു.
Read Also: ഷഹാനയുടെ മരണം: ഭര്‍ത്താവിനെ കോടതിയില്‍ ഇന്ന് ഹാജരാക്കും
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Story Highlights: Shahana’s husband is a cannabis seller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here