എൽഡിഎഫിന്റേത് സഭാ സ്ഥാനാർത്ഥിയോ? രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഭയുടെ പേര് വലിച്ചിഴയ്ക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് കത്തോലിക്കാ മുഖപത്രമായ ദീപികയിൽ ലേഖനം. ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമാണെന്നാണ് വിമർശനം. വിവാദങ്ങളുണ്ടാവുമ്പോൾ സഭയുടെ മേൽ പഴിചാരുന്നത് ദൗർഭാഗ്യകരമാണ്. കെസിബിസി ഐക്യജാഗ്രതാ കമ്മിഷൻ സെക്രട്ടറിയുടെ ലേഖനമാണ് ദീപിക എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ സഭയെ ആക്രമിക്കുകയാണ് ചിലർ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന് വ്യക്തമാക്കുകയാണ് ലേഖനത്തിൽ. ഇത്തരം വിവാദങ്ങളിൽ സഭയെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
Read Also:പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം അറസ്റ്റിൽ
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ അദ്ധ്യാപകൻ കെവി ശശികുമാർ പോക്‌സോ കേസില്‍ റിമാന്‍ഡിലായ സംഭവത്തിൽ സ്കൂളിന് നേരെ ആക്രമണം നടത്തുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ഇത് കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെവി ശശികുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി.
2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. പോക്‌സോ കേസില്‍ പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.
Story Highlights: Catholic sabha with explanation in Thrikkakara by-election controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here