കൊല്ലത്ത് ജുവലറി കുത്തിത്തുറന്ന് മോഷണം; നിരീക്ഷണ കാമറ പ്രവർത്തിച്ചില്ല
കൊല്ലം ചിന്നക്കടയിൽ ജുവലറി കുത്തിത്തുറന്ന് സ്വർണം കവർന്നു. ചിന്നക്കട – വടയാറ്റുകോട്ട റോഡിലെ എ.വി.എം ജുവലറിയിൽ നിന്നാണ് 6 പവനിലധികം സ്വർണാഭരണങ്ങൾ മോഷണം പോയത്. മൊത്തം 12 പവനോളം സ്വർണമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെങ്കിലും ഇതിൽ പകുതി മാത്രമാണ് മോഷ്ടാവ് കവർന്നത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. ജുവലറിയുടെ പിൻഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകർത്ത് ജുവലറിയുടെ പണിശാലയിലാണ് ആദ്യം മോഷ്ടാവ് ഇറങ്ങിയത്. അവിടെ നിന്ന് ഷോറൂമിന്റെ വാതിൽ തകർത്താണ് ഉള്ളിൽ കടന്നത്. തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മോതിരം, കമ്മൽ എന്നിവയാണ് കൈക്കലാക്കിയത്. നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Read Also: മലയാളികള്‍ക്ക് തിരിച്ചടി; സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു
ജുവലറിയിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അത് എടുത്തില്ല. കൂടുതൽ സ്വർണമിരുന്നിട്ടും എന്തുകൊണ്ടാണ് അത് കവരാത്തതെന്ന് വ്യക്തമല്ല. രാത്രിയിൽ ശക്തമായ മഴയായതിനാൽ പിൻഭാഗത്തെ വീട്ടുകാർ ശബ്ദം കേട്ടില്ല. വില്പനയ്ക്കായി കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും കുറച്ച് മാത്രം കൗണ്ടറിൽ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടിൽ കൊണ്ടുപോയിരുന്നു.
Story Highlights: Jewelery theft in Kollam; Surveillance camera did not work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here