കോവളത്തിൽ വന്‍പദ്ധതി വരുന്നു, ഉപയോഗിക്കുന്നത് കിഫ്ബി ഫണ്ട്; മന്ത്രി മുഹമ്മദ് റിയാസ്
രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കോവളത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി വരുന്നു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയെ പദ്ധതി നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.
കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ബീച്ചില്‍ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികള്‍ക്ക് എത്താനാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ബീച്ചും പരിസരവും കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കുകയും സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തില്‍ തയ്യാറാക്കും.
ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കും. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. വികസന സാധ്യതയുള്ള അടിമലത്തുറ ബീച്ചിന്‍റെ വികസനവും ഇതിന്‍റെ ഭാഗമായി നടത്തും. ഇവിടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്
കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ നിലനില്‍ക്കുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കണം. അന്താരാഷ്ട്രാ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
Story Highlights: big project in Kovalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here