ശംഖുംമുഖം റോഡ് തുറന്നശേഷം വീണ്ടും തകർന്നത് സംബന്ധിച്ച് പരിശോധന; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ശംഖുംമുഖം റോഡ് മഴയ്‌ക്ക് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന് പരമാവധി സംരക്ഷണം നൽകുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. റോഡ് തുറന്നശേഷം വീണ്ടും തകർന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണ്. തീരശോഷണം സംബന്ധിച്ച് മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ പ്രധാന ടൂറിസം മേഖലകളാണ് ശംഖുംമുഖവും കോവളവും.
രാജ്യാന്തര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കോവളത്തിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻപദ്ധതി വരുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടർ നവജ്യോത് ഖോസയെ പദ്ധതി നോഡൽ ഓഫീസറായി നിശ്ചയിച്ചു.
കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക. ബീച്ചിൽ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികൾക്ക് എത്താനാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. ബീച്ചും പരിസരവും കൂടുതൽ സൗന്ദര്യവൽക്കരിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തിൽ തയ്യാറാക്കും.
ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കും. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സ്ഥല സൗകര്യങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കൂടുതൽ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരുമായി ചർച്ച നടത്തും. വികസന സാധ്യതയുള്ള അടിമലത്തുറ ബീച്ചിൻറെ വികസനവും ഇതിൻറെ ഭാഗമായി നടത്തും. ഇവിടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
Story Highlights: Shankhummukham road to be opened before rain Muhammad Riyaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here