കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ബ്രിജേഷ് കലപ്പയും രാജി വച്ചു

കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പ രാജി വച്ചതാണ് കോണ്‍ഗ്രസിനെ ഇന്ന് ഞെട്ടിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം.
ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാനല്‍ ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലുമടക്കം കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു ബ്രിജേഷ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്.
സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രു കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയുടേയും രാജി. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ആനന്ദ ശര്‍മയും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. മറ്റ് ചില ജി23 നേതാക്കളുമായും മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിവരികയാണെന്നും സൂചനയുണ്ട്. രാജ്യസഭ സീറ്റ് നെഹ്‌റു കുടുംബം വിശ്വസ്തര്‍ക്ക് വീതംവച്ചെന്ന ആരോപണമുയര്‍ത്തി നേതാക്കള്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.
Story Highlights: brijesh kalappa quit congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here