വ്യാജ അക്കൗണ്ടുകളെത്ര?; പറഞ്ഞില്ലെങ്കില്‍ ട്വിറ്റര്‍ ഡീലിനില്ലെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വ്യക്തമാക്കി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനിക്ക് കത്തയച്ചിട്ടുണ്ട്. (Elon Musk threatens to walk away from Twitter deal)
മെയ് ഒന്‍പത് മുതല്‍ സ്പാം ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നിരന്തരം ആവശ്യപ്പെടുകയാണെന്ന് മസ്‌ക് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമൊന്നും ഉണ്ടാകാത്തതാണ് മസ്‌കിനെ ചൊടിപ്പിച്ചത്.
കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിന്റെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ ഏതെല്ലാം വ്യാജമാണെന്ന വിവരവും ആവശ്യമാണെന്ന് മസ്‌ക് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു.
സജീവ ഉപയോക്താക്കളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ‘സ്പാം ബോട്ടുകള്‍’ നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.
മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്.
Story Highlights: Elon Musk threatens to walk away from Twitter deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here