വിദ്വേഷ പ്രസംഗം തടയണം; പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് യുഎഇ
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇ. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് യുഎഇ പ്രസ്താവിച്ചു. മതചിഹ്നങ്ങള്‍ ബഹുമാനിക്കപ്പെടുകയും ആക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗവും ആക്രമണങ്ങളും തടയണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. (UAE condemns inflammatory comments on Prophet Muhammad)
സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ശക്തിപ്പെടേണ്ടതുണ്ടെന്നും യുഎഇ ഓര്‍മിപ്പിച്ചു. നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.
ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു.
ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Story Highlights: UAE condemns inflammatory comments on Prophet Muhammad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here