ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾ എത്തിയില്ല; നിറകണ്ണുകളോടെ നിന്ന വിദ്യാർത്ഥിയ്‌ക്കൊപ്പം വേദിയിൽ അവനെ അനുഗമിച്ച് അദ്ധ്യാപിക…

യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും. അതുകൊണ്ട് തന്നെയാകാം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷപൂർവം നമ്മൾ ഈ നിമിഷത്തെ ചെലവിടുന്നത്. ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്കുള്ള പ്രവേശനം. തങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ചുവടുപടി. ഇനി പറഞ്ഞുവരുന്നത് ഫിലിപ്പീൻസിൽ ഒരു കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനെ കുറിച്ചാണ്.
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. എന്നാൽ ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തന്റെ മാതാപിതാക്കൾ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ ഒരു വിദ്യാർത്ഥിയുടെ ബിരുദദാന ചടങ്ങിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെറിക് റിവാസ് എന്നാണ് വിദ്യാർത്ഥിയുടെ പേര്. ഫിലിപ്പീൻസിലെ ലാ കോൺസെപ്ഷൻ കോളേജിലെ തന്റെ ക്ലാസിലെ തന്നെ മികച്ച വിദ്യാർത്ഥിയായിരുന്നു ജെറിക്. പഠിച്ച് ബിരുദം നേടിയെങ്കിലും തന്റെ ബിരുദദാന ചടങ്ങിൽ മാതാപിതാക്കളില്ലാത്തതിനാൽ ചടങ്ങ് അപൂർണ്ണമായിരുന്നു.
2019-ൽ അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ മാതാപിതാക്കൾ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുട്ടിക്കാലത്ത് താൻ മെഡലുകളും അവാർഡുകളും നേടിയപ്പോൾ പോലും തന്റെ മാതാപിതാക്കൾ ഒരിക്കലും വന്നിട്ടില്ലെന്നും ജെറിക് പറയുന്നു.
ബിരുദദാന വേളയിൽ, സ്റ്റേജിൽ തന്റെ പേര് വിളിച്ചപ്പോൾ ആത്മവിശ്വാസത്തോടെ തന്നെയാണ് ജെറിക് സ്റ്റേജിലേക്ക് പ്രവേശിച്ചത്. എന്നാൽ മാതാപിതാക്കൾ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവൻ പൊട്ടിക്കരയുകയായിരുന്നു. “എനിക്ക് വീണ്ടും സന്തോഷവും സങ്കടവും കലർന്നതായി തോന്നി. ഞാൻ വലത്തോട്ടും ഇടത്തോട്ടും മുന്നിലോട്ടും പിന്നിലോട്ടും നോക്കി. ചുറ്റും പുഞ്ചിരിക്കുന്ന സന്തോഷമുള്ള മുഖങ്ങളാണ് ഞാൻ കണ്ടത്. കരയുന്നത് അടക്കിനിർത്താൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. എന്റെ കണ്ണുനീർ വീഴുന്നതായി എനിക്ക് തോന്നി” ജെറിക് കുറിച്ചു.
“ഇങ്ങനെയൊക്കെ ആണെങ്കിലും ആ വേദിയിൽ ഞാൻ തനിച്ചായില്ല. ബിരുദദാന ചടങ്ങിൽ പേര് വിളിച്ചപ്പോൾ അധ്യാപികരിൽ ഒരാൾ അവനൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു. “എന്റെ പ്രൊഫസർ എന്നെ കാത്ത് സ്റ്റേജിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ അവർ ആലിംഗനം ചെയ്തു. ആ നിമിഷം എന്റെ സങ്കടം കുറഞ്ഞെങ്കിലും ഞാൻ എല്ലാവരുടെയും മുന്നിൽ കരഞ്ഞു പോയി”. തന്റെ പോസ്റ്റിൽ എല്ലാ അധ്യാപകർക്കും നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു. അവസാനം, അവൻ തന്റെ മാതാപിതാക്കൾക്ക് നന്ദി പറയുകയും അവർ തന്നെക്കുറിച്ച് അഭിമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുറിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here