മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. കെപിസിസി ആസ്ഥാനമടക്കം സംസ്ഥാന വ്യാപകമായി ഓഫിസുകള്‍ ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികളാണ് തലസ്ഥാനത്തുള്ളത്. എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 10 മണിക്ക് ഇഎംഎസ് അക്കാദമിയിലും വൈകിട്ട് 5.00ന് വിജെടി ഹാളിലും പരിപാടികളുണ്ട്. ഇവിടേക്കും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്നലെ നടന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് തലസ്ഥാനത്തടക്കം സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
അതേസമയം, തിരുവനന്തപുരത്തെ വിമാനത്തിലെ സംഘര്‍ഷത്തില്‍ വിശദാംശങ്ങള്‍ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂള്‍ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങള്‍ എന്തൊക്കെ എന്ന് കണ്ടെത്താന്‍ വിവരശേഖരണവും നടത്തും.
സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിക്കും. ഇന്‍ഫ്‌ലൈറ്റ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടും വിഷയത്തില്‍ ഡിജിസിഎ തേടി. പ്രതിഷേധക്കാര്‍ക്ക് മര്‍ദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എന്തെന്ന കാര്യത്തില്‍ ധാരണയില്‍ എത്താനാണ് നടപടി.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937), പാര്‍ട്ട് 3, ചട്ടം 23 (എ) പ്രകാരം വിമാനത്തില്‍ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ മറ്റ് യാത്രക്കാര്‍ക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
Story Highlights: Opposition to intensify protest against CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here