വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ 27 വരെ റിമാൻഡിൽ
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും.
കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇപി ജയരാജൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.
എന്നാൽ കൈയിൽ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തുനിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.
ഇതിനിടെ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്.
Story Highlights: Youth Congress activists remanded till 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here