കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസ്; ലഹരി മരുന്ന് കൈമാറിയ യുവാവും അറസ്റ്റിൽ

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയ ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലാകുന്നത് മെയ് 24 നാണ്. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്. എസ് പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്. ഇവരുടെ ഫോൺ രേഖകളും, അക്കൗണ്ട് രേഖകളും പരിശോധിച്ചതിൽ നിന്ന് ഇവർ വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെടുന്നതായി പൊലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതൽ ആൾക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.
Story Highlights: kayamkulam mdma case youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here