ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് മന്ത്രി സജി ചെറിയാന്‍
മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ് പ്രോസസിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനായി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
വകുപ്പുതല പ്രാഥമിക അന്വേഷണത്തില്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നു കണ്ടെത്താനുമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. മേൽനോട്ടത്തിൽ വീഴ്ച്ച വന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടികളുടെ തട്ടിപ്പ് രണ്ട് ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ്. മറ്റു ജില്ലകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരമെന്നും ഇതും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Story Highlights: Fish mart scam; Minister Saji Cheriyan recommends vigilance probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here