‘ എസ്എഫ്ഐ വയനാട് തെമ്മാടിക്കൂട്ടം, ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ ‘; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്ന സിപിഐഎം വാദത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ തെമ്മാടിക്കൂട്ടം എന്നാണ് പോസ്റ്റിൽ എസ്എഫ്ഐക്കാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ജയിലിൽ കിടക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ വിവരം അറിയിക്കാൻ കഴിയാത്തതു കൊണ്ട് സിപിഐഎം സംസ്ഥാന ഗുണ്ടാപ്പടയെയാണ് ഇക്കാര്യം അറിയിച്ചതെന്നും പോസ്റ്റിൽ പരിഹസിക്കുന്നു.
‘ നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ്എഫ്ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് എന്ന് എസ്എഫ്ഐ സംസ്ഥാന തെമ്മാടിക്കൂട്ടം. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി ‘എന്തോ ഒരു ഷോ’ സഹപാഠിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലാണ്. അവൻ തന്നെയാണ് എഐഎസ്എഫ് വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുമെന്ന് പറഞ്ഞ കേസിലും ഉള്ളത്. ജയിലിൽ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരം അറിയിക്കും. അതുകൊണ്ട് അവർ സിപിഐഎം സംസ്ഥാന ഗുണ്ടാപ്പടയെയാണ് അറിയിച്ചത്..ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ…’ – രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: എസ്എഫ്ഐ അക്രമം; പിണറായിയുടെ നിലപാട് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി
പാർലമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്.
Story Highlights: Rahul Rahul Mamkootathil mocks SFI with Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here