തീസ്ത സെതല്‍വാദിനെ മുംബൈയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) കസ്റ്റഡിയില്‍. മുംബൈയിലെ വീട്ടിലെത്തിയാണ് തീസ്തയെ കസ്റ്റഡിയിലെടുത്തത്. തീസ്തയുടെ എന്‍ജിഒയുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണമെന്നാണ് പുറത്തുവരുന്ന വിവരം. ഗുജറാത്തിലെ അഡീഷണല്‍ ഡിജിപിയായിരുന്ന മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. (Activist Teesta Setalvad detained by Gujrat anti-terrorism squad)
ഗോദ്ര കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപമുന്നയിച്ച് സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച വേളയില്‍ രൂക്ഷമായ ഭാഷയിലാണ് തീസ്തയെ കോടതി വിമര്‍ശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീസ്തയെ എടിഎസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ കോടതിയിലെ സംഭവങ്ങളും തീസ്തയുടെ അറസ്റ്റും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Read Also: ഗുജറാത്ത് കൂട്ടക്കൊല, നരേന്ദ്ര മോദി 19 വർഷമായി അനുഭവിക്കുന്നത് വലിയ വേദനകൾ; അമിത് ഷാ
വീട് പരിശോധിക്കാനെന്ന് പറഞ്ഞാണ് എടിഎസ് തീസ്തയുടെ മുംബൈയിലെ വീട്ടിലെത്തുന്നത്. പക്ഷേ തെരച്ചിലിനൊടുവില്‍ തീസ്തയ്‌ക്കെതിരായി ചില തെളിവുകള്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തീസ്തയെ ഇപ്പോള്‍ അഹമ്മദാബാദിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഐപിസി സെക്ഷന്‍ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍), ഐപിസി 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍), എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
Story Highlights: Activist Teesta Setalvad detained by Gujrat anti-terrorism squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here