ദേശാഭിമാനി ഓഫിസ് ആക്രമണം: കേസെടുത്ത് പേടിപ്പിക്കേണ്ടെന്ന് കെ.എം.അഭിജിത്ത്

ദേശാഭിമാനി ഓഫിസ് ആക്രമണത്തില്‍ കേസെടുത്ത് പേടിപ്പിക്കേണ്ടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. ആക്രണത്തില്‍ തനിക്ക് പങ്കില്ല. പ്രവര്‍ത്തകരെ ശാന്തരാക്കി തിരിച്ചുകൊണ്ട് വരികയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു ( Deshabhimani office attack KM Abhijith ).
എംപി ഓഫിസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. പല പ്രവര്‍ത്തകരും തുടക്കം മുതലെ വൈകാരികമായാണ് പ്രതികരിക്കുന്നത്. അത്തരത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ ടൗണിലേക്ക് എത്തിയപ്പോള്‍ എങ്ങോടോ ഓടി. എങ്ങോടാണ് ഓടിയതെന്ന് എനിക്ക് അറിയില്ല. ഞാന്‍ അവരെ പിന്തിരിപ്പിക്കാന്‍ പുറകെ ഓടി. താന്‍ അവിടെ ചെല്ലുമ്പോള്‍ അവര്‍ ചില മുദ്രാവാക്യങ്ങളൊക്കെ വിളിച്ച് നില്‍ക്കുകയാണ്. അപ്പോള്‍ താന്‍ അത് തടുത്ത് അവരെ പിന്തിരിപ്പിച്ച് മടക്കി കൊണ്ടു വരുകയാണ് ചെയ്തത്. വൈകാരികമായി പ്രതികരിച്ച ആളുകളെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പിന്തിരിപ്പിച്ചു കൊണ്ടു വന്നതാണോ താന്‍ ചെയ്ത തെറ്റെന്നും അഭിജിത്ത് ചോദിച്ചു.
Read Also: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ; ഷമ്മിയുടെ പ്രതികരണങ്ങളില്‍ അംഗങ്ങള്‍ക്ക് അതൃപ്തി
ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഓഫിസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫിസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.
രാഹുല്‍ഗാന്ധിയുടെ ഓഫിസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫിസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ ബ്യൂറോ ഓഫിസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്ച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫിസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.
Story Highlights: Deshabhimani office attack: KM Abhijith says don’t be intimidated by filing a case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here