‘മുഹമ്മദ് സുബൈറിനെ വിട്ടയക്കണം’; ജി7 ഉച്ചകോടിയിൽ മോദി നൽകിയ വാഗ്ധാനം പാലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ്

മതവികാരം വ്രണപ്പെടുത്തിയതിന് അറസ്റ്റിലായ മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ വിട്ടയക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ്. അറസ്റ്റിനെ അപലപിക്കുന്നു എന്നും ജി7 ഉച്ചകോടിയിൽ മോദി നൽകിയ വാഗ്ധാനം പാലിക്കണമെന്നും വാർത്താ കുറിപ്പിലൂടെ എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. ഓൺലൈനിലും ഓഫ്‌ലൈനിലും ഉള്ള ഉള്ളടക്കം സംരക്ഷിച്ചുകൊണ്ട് പ്രതിരോധശേഷിയുള്ള ജനാധിപത്യം ഉറപ്പാക്കുമെന്ന് ജർമനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ വച്ച് മോദി പറഞ്ഞിരുന്നു. (Release Mohammed Zubair Editors Guild)
കഴിഞ്ഞ ദിവസം ജി7 പുറത്തിറക്കിയ സംയുക്ത വാർത്താ കുറിപ്പിൽ, രാജ്യങ്ങളെല്ലാം തുറന്ന സംവാദങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും സുതാര്യതയും ഓൺലൈൻ, ഓഫ്‌ലൈൻ വിവരങ്ങളുടെ കൃത്യമായ ഒഴുക്കുമൊക്കെ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു.
2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്റെ പേരിലാണ് സുബൈറിനെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്. സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. സുബൈറിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
‘@balajikijaiin’ എന്ന ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയിൽ ഈ മാസം ആദ്യം ഐപിസി സെക്ഷൻ 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (മതവികാരം വ്രണപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം സുബൈറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടന്ന വിവാദ പരാമർശത്തിൽ, രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് മുഹമ്മദ് സുബൈർ ആക്കം കൂട്ടിയെന്നാണ് ആരോപണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ബോധപൂർവം സോഷ്യൽ മീഡിയ വഴി കലാപത്തിന് ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
എന്നാൽ മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ സുബൈറിനെ ഇന്ന് വിളിച്ചുവരുത്തിയിരുന്നതായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു. 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസിൽ അറസ്റ്റിൽ നിന്ന് സുബൈറിന് കോടതി സംരക്ഷണം നൽകിയിരുന്നതായി സിൻഹ കൂട്ടിച്ചേർത്തു. രണ്ടാമത്തെ കേസിൽ സുബൈറിന് നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്റെ പകർപ്പ് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിംഗ് വെബ്സൈറ്റാണ് ആൾട്ട് ന്യൂസ്.
Story Highlights: Release Mohammed Zubair Editors Guild
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here