ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് കെ സുരേന്ദ്രൻ

ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിക്കുകയും വിദ്യാർത്ഥിയായിരിക്കെ മഹാത്മാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു പ്രമുഖ ഗാന്ധിയനായ പി ഗോപിനാഥൻ നായർ അന്തരിച്ചത്. നാളെ രാവിലെ ഒമ്പത് മണിക്ക് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഭൗതികദേഹം പൊതുദർശനത്തിന് വെക്കുക. തുടർന്ന് പത്ത് മണിക്ക് ഗാന്ധി സ്മാരകനിധിയിൽ പൊതുദർശനം നടത്തും. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ.(k surendran condolences on gandhian gopinathan nair)
അതേസമയം, ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു ഗാന്ധിയൻ ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഗോപിനാഥൻനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഇന്നത്തെ കാലഘട്ടവുമായി ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു.
പി ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. വിദ്വേഷവും വെറുപ്പും വിഭാഗീയതയും രാഷ്ട്രീയ അജണ്ടയാക്കുകയും ഗാന്ധി നിന്ദ പതിവാകുകയും ചെയ്യുന്ന ഇക്കാലത്ത് പി.ഗോപിനാഥൻ നായരെ പോലൊരു തികഞ്ഞ ഗാന്ധിയൻ്റെ വിയോഗം നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശൂന്യതയുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
Story Highlights: k surendran condolences on gandhian gopinathan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here