‘ഇന്ത്യയുടെ ഗീതയും, ബൈബിളും, ഖുറാനും ഭരണഘടനയാണ്’; ഈ മന്ത്രിസഭയിലെ നാണംകെട്ട കുന്ത്രാണ്ടമാണ് സജി ചെറിയാൻ; ഷാഫി പറമ്പിൽ എംഎൽഎ

ഈ മന്ത്രിസഭയിലെ ഏറ്റവും നാണംകെട്ട കുന്ത്രാണ്ടമാണ് സജി ചെറിയാനെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. ഭരണഘടന ഈ രാജ്യത്തിന്റെ നിലനിൽപ്പാണ്. അത് ഇടതുപക്ഷത്തിന്റെ നേതാക്കളും മന്ത്രിമാരും മറന്നിരിക്കുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും മന്ത്രി വിശേഷിപ്പിച്ചത് ഏതാണ്ട് കുന്ത്രാണ്ടം എന്നാണ്. വെള്ളക്കാരൻ ഉണ്ടാക്കിയതാണ് പോലും ഈ നാടിൻറെ ഭരണഘടന. മന്ത്രി ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്കറെ ഉൾപ്പടെയാണ് അവഹേളിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.(shafi parambil against sajicheriyan controversy)
ദിവസങ്ങളോളം മാസങ്ങളോളം വർഷങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ, വാദ പ്രതിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇ രാജ്യത്തിൻറെ നിലനിൽപ്പിന് വേണ്ടി രൂപപ്പെട്ടതാണ്. അത് സജി ചെറിയാന്റെ വായിൽ തോന്നുന്ന കോതയുടെ പാട്ടായി മാറാൻ പാടില്ലായിരുന്നുവെന്ന് ആ ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവർക്കുമറിയാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്ത്യയുടെ ഗീതയും ഇന്ത്യയുടെ ബൈബിളും ഇന്ത്യയുടെ ഖുറാനും അതെല്ലാമാണ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടന അസ്ഥിരപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നത് ആർഎസ്എസ് ആണെന്നുള്ളത് നമുക്കെല്ലാം അറിയാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും സ്പീക്കർക്കും യൂത്ത് കോൺഗ്രസിന്റെ പരാതി നൽകി.
ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ല. ഭരണഘടനയെ അപകീർത്തിപ്പെടുത്തിയത് വഴി മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും, ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എം എൽ എ അറിയിച്ചു.
Story Highlights: shafi parambil against sajicheriyan controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here