എകെജി സെന്ററിന് നേരെയുള്ള ആക്രമണം; ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‌ഫോടക വസ്തുവെന്ന് ഫൊറന്‍സിക് നിഗമനം

എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‌ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്‌ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.(akg centre attack preliminary forensic report)
കേസില്‍ ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.
Read Also: ഇരുട്ടിൽ തപ്പി പൊലീസ്; 24 മണിക്കൂർ കഴിഞ്ഞിട്ടും എകെജി സെന്റർ ആക്രമിച്ച പ്രതിയെ കണ്ടെത്താനായില്ല
സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണു സൂചന. ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു സ്‌ഫോടക വസ്തു എറിയുന്നത്. സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.
Story Highlights: akg centre attack preliminary forensic report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here