ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ്; ന്യായീകരിച്ച് സിപിഎമിന്റെ പൊതുയോഗം
മലിനജല സംസ്കരണ പ്ലാന്റിനെ ന്യായീകരിച്ച് കോഴിക്കോട് ആവിക്കൽത്തോടിൽ സിപിഎമിന്റെ പൊതുയോഗം. സമരത്തെ തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നുവെന്ന് ഡെപ്യൂട്ടി മേയർ ആരോപിച്ചു. സ്ഥലത്തെ കടകൾ അടച്ച് സമരക്കാർ പ്രതിഷേധിച്ചു. (avikkal thodu cpim meeting)
സിപിഎം വാഹന പ്രചാരണ ജാഥയുടെ ഭാഗമായാണ് ആവിക്കൽത്തോട്ടിൽ പൊതുയോഗം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് ജാഥയെങ്കിലും ആവിക്കൽത്തോടിൽ പ്രധാന വിഷയമായത് മലിന ജല സംസ്കരണ പ്ലാന്റ് തന്നെ. സമരം ഹൈജാക്ക് ചെയ്ത തീവ്രവാദ സംഘടനകൾ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്ന് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്.
കോർപ്പറേഷന് പദ്ധതിയുടെ കാര്യത്തിൽ വാശിയില്ലെന്നും ആശങ്കയുള്ളവരെ ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. സിപിഎം പൊതുയോഗം നടത്തിയ സമയം പ്രദേശത്തെ കടകൾ അടച്ചാണ് സമരക്കാർ പ്രതിഷേധിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നഹമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
Read Also: ആവിക്കല്‍ തോട് സമരത്തിന് എസ്ഡിപിഐ പിന്തുണ; ആരോപണം ആവര്‍ത്തിച്ച് സിപിഐഎം
കോഴിക്കോട്ടെ ആവിക്കൽ തോട് മലിനജല പ്ലാന്റിനെതിരായ സമരത്തിന് എസ്ഡിപിഐ പിന്തുണയുണ്ടെന്ന് സിപിഐഎം ആവർത്തിച്ചിരുന്നു. ആവിക്കൽ സമരത്തിന് പിന്നിൽ എസ്ഡിപിഐ പോലുള്ള തീവ്ര സംഘടനകൾ പ്രവർത്തിക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ആവിക്കലിൽ നടക്കുന്നത് ജനകീയ സമരമല്ലെന്നും അദ്ദേഹം ആരോപിച്ചു.
ആവിക്കൽതോടിലെ പ്രതിഷേധം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ സമാനമായ പ്രതികരണമാണ് മന്ത്രി എം വി ഗോവിന്ദനിൽ നിന്നുമുണ്ടായത്. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. പ്രതിഷേധത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതെന്നും എം വി ഗോവിന്ദൻ നിയമസഭയിൽ വിശദീകരിച്ചിരുന്നു. പ്ലാന്റ് നിർമാണം സർവകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞിരുന്നു. സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: avikkal thodu cpim meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here