‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവില്‍ പറയുന്നു. (arunachal pradesh orders removal of word beef from restaurants)
ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ബോര്‍ഡുകളില്‍ ബീഫ് എന്ന വാക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ആളുകള്‍ തമ്മില്‍ വിഭാഗീയതയുണ്ടാക്കുമെന്നും ഇതിനാലാണ് തീരുമാനമെന്നുമാണ് വിശദീകരണം.
ഉത്തരവനുസരിച്ച് ഇറ്റാനഗറിലെ എല്ലാ ഹോട്ടലുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍ നിന്നും നിലവിലുളള ബീഫ് ബോര്‍ഡുകളും നീക്കം ചെയ്യണം. ജനങ്ങള്‍ തമ്മില്‍ മതപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രതിരോധ നടപടിയായി എന്ന നിലയിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.
‘ഗോമാംസം കഴിക്കുന്നതിന് നിരോധനമില്ലാത്തതിനാല്‍ ജനങ്ങള്‍ ഉത്തരവുമായി ആശയക്കുഴപ്പത്തിലാകരുത്. ബീഫ് എന്ന വാക്ക് ഭക്ഷണശാലകളുടെ ബോര്‍ഡുകളില്‍ കാണുമ്പോള്‍ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നതായി ഒരു കൂട്ടം പരാതികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ മതസംഘടനകളുമായി ബന്ധമോ ഇല്ലെന്നും വിശദീകരിക്കുന്നു.
‘ഹിന്ദുക്കള്‍ ഗോമാംസം കഴിക്കില്ല. അതവരുടെ മതത്തിന് വിരുദ്ധമാണ്. പശു സംരക്ഷിക്കേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമായ മൃഗമാണ്. ജീവിതത്തിന്റെ പവിത്രമായ പ്രതീകമായി അവര്‍ അതിനെ കണക്കാക്കുന്നു. മാംസം വിളമ്പുന്നുണ്ടെങ്കിലും ഹോട്ടലുകളും റെസ്റ്റോറന്റുകളും ബീഫ് സൈന്‍ബോര്‍ഡുകള്‍ പരസ്യമായി കാണിക്കുന്നത് നിങ്ങള്‍ രാജ്യത്ത് എവിടെയും കാണില്ല, കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: arunachal pradesh orders removal of word beef from restaurants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here