ചിമ്പാൻസിയുടെ പടത്തിൽ എം.എം മണിയുടെ ഫോട്ടോ വെച്ച സംഭവം; പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

എം.എം മണിക്കെതിരായ മഹിളാ കോൺഗ്രസിന്റെ അധിക്ഷേപത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്നെന്നും നാമെല്ലാവരും വർണവെറിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ( mahila congress march against mm mani; Pinarayi Vijayan with an indirect response )
” വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യർക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയിൽ ഓർക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വർണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നിൽക്കാം”. – മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.
Read Also: വേട്ടയാടലുകളില്‍ തളരുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; എം.എം മണിക്ക് പിന്തുണയുമായി സജി ചെറിയാന്‍
ചിമ്പാൻസിയുടെ പടത്തിൽ എം.എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് മഹിള കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കെ.കെ രമയെ അധിക്ഷേപിച്ചതിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ ഫ്ളക്സ് ഒളിപ്പിച്ചു. ചിമ്പാൻസിയുടെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്ളക്‌സിലെ വാക്കുകൾ.
അതേസമയം കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി. സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു. വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
Story Highlights: mahila congress march against mm mani; Pinarayi Vijayan with an indirect response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here