കരാറില്‍ നിന്ന് പിന്‍വാങ്ങല്‍: മസ്‌കിനെതിരായ ട്വിറ്ററിന്റെ കേസില്‍ ഒക്ടോബറില്‍ വാദം

44 ബില്യണ്‍ ഡോളര്‍ നല്‍കി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതില്‍ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ നല്‍കിയ കേസിന്റെ ആദ്യ വാദം ഒക്ടോബറില്‍ ആരംഭിക്കും. കേസിന്റെ വിചാരണയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിലാണ് ട്വിറ്ററിന് അനുകൂലമായി ജഡ്ജി ആദ്യ തീരുമാനം അറിയിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ അഞ്ച് ദിവസം വിശദമായി വാദം നടത്താമെന്ന് കോടതി അറിയിച്ചു. (Court Hearing In Twitter-Elon Musk Battle Take Place In October)
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കിയിരുന്നു.
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്.
Story Highlights: Court Hearing In Twitter-Elon Musk Battle Take Place In October
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here