പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ പോരാടാൻ ഉറച്ചൊരു പെൺക്കുട്ടി; പഠനച്ചെലവിനായി ലോട്ടറി വിൽപന

സ്വപ്‌നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ലോട്ടറി വിൽക്കാൻ ഇറങ്ങിയ പെൺകുട്ടിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഹരിപ്പാട് സ്വദേശിനി എസ്.പൂജയാണ് പഠനച്ചെലവ് കണ്ടെത്താൻ ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്. അദ്ധ്യാപിക ആവുക എന്നതാണ് പൂജയുടെ ലക്ഷ്യം.
എന്നും രാവിലെ ആറരയോടെ വീട്ടിൽ നിന്നിറങ്ങി ദേശീയപാതയിലൂടെ 5 കിലോമീറ്റർ നടന്നു താമല്ലാക്കൽ എത്തും. അവിടെ പെട്രോൾ പമ്പിലും ദേശീയപാതയോരത്തുമായി ലോട്ടറി ടിക്കറ്റ് വിൽക്കുകയാണ് ഈ പെൺക്കുട്ടി. വൈകിട്ട് ആറു മണിയോടെ കച്ചവടം പൂർത്തിയാക്കി പൂജ വീട്ടിലേക്ക് മടങ്ങും.
ഹരിപ്പാട് ആണ് കുടുംബ വീടെങ്കിലും കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി കുടുംബം മലപ്പുറത്തേക്ക് താമസം മാറ്റിയിരുന്നു. മിക്കവരെയും പോലെ കൊവിഡ് കാലം ഏറെ പ്രയാസപെട്ടാണ് പൂജയും കുടുംബവും കഴിച്ചുകൂട്ടിയത്. അച്ഛൻ കൂലിപ്പണിക്കാരനാണ്. അമ്മയായ് ജോലിയില്ല. പൂജയുടെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടിയതോടെ കോവിഡിന്റെ സമയത്ത് അച്ഛൻ ലോട്ടറി ടിക്കറ്റ് വിൽക്കാൻ ഇറങ്ങി. എംകോം കഴിഞ്ഞ് ബിഎഡിനു ചേർന്നതോടെ പഠനച്ചെലവ് കണ്ടെത്താൻ അച്ഛനെ സഹായിക്കാൻ പൂജയും ഒപ്പം കൂടുകയായിരുന്നു.
ഒരു ദിവസം 120 ടിക്കറ്റ് വരെ പൂജ വിൽക്കും. ദിവസം 600 രൂപ വരെ ലാഭം കിട്ടും. ശനി, ഞായർ, അവധി ദിവസങ്ങളിൽ മലപ്പുറത്തു നിന്നു ഹരിപ്പാട്ടെത്തും. വിറ്റ ടിക്കറ്റിന് ചെറിയ സമ്മാനങ്ങളൊക്കെ അടിച്ചിട്ടുണ്ട്. അതിന്റെ കമ്മിഷനും ലഭിക്കും. അങ്ങനെ എല്ലാ ജീവിത സാഹചര്യങ്ങളൊടും പൊരുതി ജീവിക്കുകയാണ് ഈ പെൺക്കുട്ടി. അതിനിടയിൽ അമ്മയ്ക്കും ഒരു ജോലി ലഭിച്ചു. പഠനത്തിനു വേണ്ടിയാണ് ലോട്ടറി വിൽക്കുന്നെതെന്ന് അറിഞ്ഞ് ചിലർ ടിക്കറ്റ് കൂടുതലായി വാങ്ങും. തോൽക്കാൻ തയാറല്ല ഈ പെൺക്കുട്ടി.
Story Highlights: Lottery sale to raise tuition fees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here