തിരുവനന്തപുരം നഗരസഭയ്ക്ക് ജനറൽ/ എസ്.സി, എസ്.ടി സ്പോർട്സ് ടീമുകൾ; രൂക്ഷ ഭാഷയിൽ വിമർശിച്ച് സണ്ണി എം. കപിക്കാട്

തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങൾക്കായി നഗരസഭ ഏർപ്പെടുത്തിയ ടീമിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തതോടെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് . ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോർട്സിനെയും എസ്.സി, എസ്.ടി ജനവിഭാഗങ്ങളെയും മേയർ അപമാനിച്ചിരിക്കുകയാണെന്ന് സണ്ണി എം. കപിക്കാട് 24നോട് പറഞ്ഞു. പറഞ്ഞു. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താൻ മേയർ ആര്യ രാജേന്ദ്രൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ( Corporation Sports Team, Sunny M Kapicadu criticized Mayor Arya Rajendran )
കറുത്ത വർഗക്കാരാണ് എപ്പോഴും കായിക ഇനങ്ങളിൽ ആധിപത്യം പുലർത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ എസ്.സി, എസ്,ടി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അവിടെ എന്തൊക്കെ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മേയർക്ക് യാതൊരു ധാരണയുമില്ല. പട്ടികജാതി ഫണ്ട് തട്ടാനായാണ് എസ്.സി, എസ്,ടി വിഭാഗക്കാർക്കുവേണ്ടി മാത്രമായി സ്പോർട്സ് ടീം രൂപീകരിക്കുന്നത്. ഇതിന്റെ പേരിലുള്ള മുഴുവൻ ചെലവും പട്ടികജാതി വകുപ്പ് നൽകണമെന്ന് ഇനി അവർക്ക് ആവശ്യപ്പെടാം.
Read Also: തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം; വിശദാംശങ്ങൾ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ
ഇത്ര വലിയ തട്ടിപ്പുസംഘമാണ് കേരളം ഭരിക്കുന്നത്. ഈ വിവാദ തീരുമാനം പിൻവലിച്ച് മേയർ കേരളത്തോട് മാപ്പുപറയണം. കായിക ഇനങ്ങളിൽ പങ്കെടുക്കാൻ കായിക ക്ഷമതയാണ് വേണ്ടത്. അല്ലാതെ കറുത്തിരിക്കണം, വെളുത്തിരിക്കണം എന്നൊന്നും എവിടെയും പറയുന്നില്ല. ഈ തരംതിരിവിലൂടെ
പട്ടിക വിഭാഗങ്ങളെ അപമാനിക്കുകയാണ്. സ്പോർട്സിൽ പോലും സംവരണം കൊടുത്താലേ ഇവർ ഉയർന്നു വരുകയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും സണ്ണി എം. കപിക്കാട് ആഞ്ഞടിച്ചു.
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ് എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം മേയർ ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അതിലാണ് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രത്യേക ടീം രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നത്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക.
Read Also: തിരുവനന്തപുരം നഗരസഭ ഒന്നാമതുതന്നെ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ
ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകും. തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മേയർ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മേയർ അഭ്യർത്ഥിക്കുന്നുണ്ട്.
Story Highlights: Corporation Sports Team, Sunny M Kapicadu criticized Mayor Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here