തായ്‌വാനിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുമെന്ന് പെലോസി; പ്രത്യാഘാതമുണ്ടാവുമെന്ന് ചൈന

തങ്ങളുടെ എതിർപ്പ് വകവെക്കാതെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശനം നടത്തിയതിൽ അമേരിക്കയ്ക്കെതിരെ ഭീഷണിയുമായി ചൈന. പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചൈന ഭീഷണിമുഴക്കി. നിശബ്ദരായിരിക്കില്ല. തായ്‌വാനിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുമെന്ന് പെലോസി ട്വീറ്റ് ചെയ്തിരുന്നു. (nancy pelosi usa china)
അമേരിക്കക്കെതിരെ ചൈന തുറന്ന പോരിനു തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ചൈന വ്യോമാതിർത്തി അടച്ചു. തെക്കൻ ചൈനാ കടലിൽ അവർ സൈനികാഭ്യാസവും നടത്തി. അല്പസമയം മുൻപ് തായ്‌വാൻ പ്രസിഡൻ്റിൻ്റെ വെബ്‌സൈറ്റ് ഒരു സൈബർ അറ്റാക്കിൽ നിശ്ചലമായിരുന്നു. അതേസമയം, ജപ്പാനിൽ നിന്ന് എട്ട് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തിയിലേക്ക് പുറപ്പെട്ടു. നാല് യുദ്ധക്കപ്പലുകൾ അമേരിക്ക കടലിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി. ഇത് അമേരിക്കയുടെ പ്രകോപനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.
Read Also: പെലോസി തായ്‌വാനിൽ; യുദ്ധാശങ്കയിൽ ലോകം
കുറച്ച് മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ്‌വാൻ ഒരുക്കിയത്. കടുത്ത പ്രകോപനവുമായി ചൈന രംഗത്തുണ്ട്. യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിൽ വിന്യസിച്ചു. ഇതോടെ ലോകം യുദ്ധാശങ്കയിലാണ്. 1997നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‌വാനിലെത്തുന്നത്.
പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തെന്ന് കരുതപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ സ്പാർ19 എന്ന വിമാനം ലോകത്ത് ഏറ്റവുമധികം ആളുകൾ ട്രാക്ക് ചെയ്ത വിമാനമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്ന് പുറപ്പെട്ടത്. ഉടൻ തന്നെ സ്പാർ19 ഏറ്റവുമധികം ആളുകൾ നിരീക്ഷിക്കുന്ന വിമാനമായി. ഫ്ലൈറ്റ്‌ട്രേഡർ എന്ന ഓൺലൈൻ പോർട്ടലിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈ വിമാനം നിരീക്ഷിച്ചവർ 3 ലക്ഷമായിരുന്നു. ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള പോർട്ടലാണ് ഫ്ലൈറ്റ്‌ട്രേഡർ. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.
Story Highlights: nancy pelosi usa china tensions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here