പശുക്കടത്ത്: മധ്യപ്രദേശിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു, 2 പേർക്ക് പരുക്ക്

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് മരിച്ചത്. ഒരു ഡസനോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു. നർമ്മദാപുരം ജില്ലയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
നസീർ അഹമ്മദ്, ഷെയ്ഖ് ലാല, മുഷ്താഖ് എന്നിവർ സഞ്ചരിച്ചിരുന്ന ലോറിക് നേരെയാണ് ആക്രമണം ഉണ്ടായത്. ലോറി വഴിതിരിച്ചുവിട്ട ശേഷം സിയോനി മാൾവ പ്രദേശത്തെ ബർഖാദ് ഗ്രാമത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു. പരിശോധനയിൽ മുപ്പതോളം പോത്തുകളുടെ തലകൾ കണ്ടെത്തി. കൂടാതെ രണ്ട് മൃഗങ്ങൾ കൂടി ചത്തതായി കാണപ്പെട്ടു.
രോഷാകുലരായ ഗ്രാമവാസികൾ പിന്നീട് മൂന്ന് പേരെ ആക്രമിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. പൊലീസ് എത്തി ഇവരെ സിയോനി മാൾവയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ നസീർ അഹമ്മദ് (50) പുലർച്ചെ മരിച്ചു. ഷെയ്ഖ് ലാലയും മുഷ്താഖും അപകടനില തരണം ചെയ്തതായി സീനിയർ പൊലീസ് ഓഫീസർ ഡോ.ഗുർകരൻ സിംഗ് പറഞ്ഞു. 12 ഗ്രാമവാസികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നാല് പേരെ അറസ്റ്റ് ചെയ്തു. ട്രക്ക് ഡ്രൈവർ ഷെയ്ഖ് ലാലയ്‌ക്കെതിരെയും പശുക്കളെ അനധികൃതമായി കടത്തിയതിന് കേസെടുത്തിട്ടുണ്ട്.
Story Highlights: Man Dead, 2 Injured In Madhya Pradesh Over Suspected Cattle Smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here